അവൾ
പുറത്ത് മഴ. കുരിശു മണിയുടെ ശബ്‌ദം എന്റെ കാതുകളിൽ കൂർത്തിറങ്ങുന്നു. പെട്ടന്ന് അവ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആയിരിക്കുന്നു, പക്ഷെ മുഴങ്ങുന്നുണ്ട്. കറുത്ത സൂര്യന്റെ നിഴലുകളാണോ? ഈ മുറിയിൽ തളംകെട്ടി നിൽക്കുന്നത്. ചുറ്റുമുള്ള ഇരുണ്ട മുഖങ്ങൾ എന്നെ ക്രൂരമായി നോക്കുന്നു. അവർ പിഴച്ചവൾ എന്നോ അപരാധി എന്നോ പിറുപിറുക്കുന്നു. ഈ അന്ധകാരത്തിൽ വായു പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് പുറത്തിറങ്ങണം, മഴ നനയണം.. പക്ഷെ, ഉറക്കം എന്നെ കാർന്നു തിന്നാൻ വീണ്ടും എത്തിയിരിക്കുന്നു. എന്തിലേക്കാണ് ഞാൻ ആഴ്ന്ന് വീഴുന്നത്? എന്റെ ഉടലുകളുടെ ബലം നഷ്ടമായോ? ചിലപ്പോൾ എനിക്ക് ശരീരത്തിന് ഇരട്ടി ഭാരം തോന്നും. പക്ഷെ, എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല. കറുത്ത തുണി കൊണ്ട് കെട്ടാതെ തന്നെ കണ്ണിൽ കറുപ്പ് കുത്തി നിറക്കുന്ന ഇരുട്ട്. ഞാൻ എവിടെയാണ്? എനിക്ക് മഴ നനയണം...